Monday, May 13, 2013

കനിവുതേടി കാദംബരി

















അനേകര്‍ക്കേകാത്ത സ്വരമാകും വരത്തില്‍ നിന്നൊരല്‌പം 
കനിഞ്ഞു നീ തന്നിട്ടും അരവയര്‍ നിറക്കുവാന്‍ 
അഷ്ടിക്കു വകയായ് ഈ അശരണക്കൊരു 
ചെറുവരം കൂടി തരുമോ നാഥാ ...

ആസ്വാദകരെന്‍ ചുററിലും കൂടുമ്പോള്‍ 
ആനന്ദ നിര്‍വൃതിയില്‍ സായൂജ്യമടയുമ്പോള്‍ 
അവരുണ്ടോ അറിയുന്നെന്‍ ജീവിതം; 
അരങ്ങിലാടും വേഷങ്ങളാണെന്ന സത്യത്തേ ..

ആമോദമൊക്കെയും പോയി മറഞ്ഞെന്നില്‍ 
ആശതന്നുറവയും വറ്റി വരണ്ടു പോയ് 
തീരത്തേപ്പുണരും തിരമാല പോലെന്‍ മനം. 
ഉള്‍ക്കണ്ണാല്‍ കാണുന്നു നിന്‍ രൂപമെന്നുമെന്നും.

ദൂരെ  നിന്നൊഴുകിയെത്തും  പനിനീര്‍പൂവിന്‍ 
നറുമണം, നിന്നേത്തഴുകി പരിമളം പരത്തും 
രാക്കാറ്റിനറിയുമോ എന്‍ പരിവേദനം. 
ഒരു വേള നിന്നോട് രാക്കാറ്റു ചൊല്ലിയോ എന്‍ പരിഭവം.

പൂങ്കുയിലിന്‍നാദവും പൂക്കള്‍തന്നഴകും 
പുന്നാരമൊഴിയുമൊക്കെയും ചേര്‍ന്നൊരു 
കറയറ്റ സുന്ദര ശില്‍പ്പമല്ലോ കാദംബരി നീ- 
യെന്നു പലവുരു ചൊല്ലിയതും നീ മറന്നുവോ ...? 

കാണുവാനേറെ മോഹമുണ്ടെന്നാകിലും 
കാണാതിരിക്കാന്‍ ആകുമൊ ദേവാ. 
നിന്‍ കനിവു കാത്തു ഞാന്‍ കൈകള്‍കൂപ്പി 
കാത്തിങ്ങു നില്‍ക്കുന്നു നിന്‍ മുന്നില്‍ ... 

എന്‍റെ വികല ഭാവനകളും അനുഭവ ശകലങ്ങളും പേറി 
നിന്‍ മുന്നില്‍ കനിവു കാത്തു നില്‍ക്കുന്നോരടിയ ഞാന്‍
കാണുവാനേറെ മോഹമുണ്ടെന്നാകിലും 
കാണാതിരിക്കാന്‍ ആകുമൊ ദേവാ......