Tuesday, December 24, 2013
Wednesday, December 18, 2013
പ്രണാമം
നിന്നെ മറക്കാന്‍ ആവുന്നില്ല
നിന്നെ മറക്കുന്ന മനസ്സുകളാണ് ഏറെയും;
നിമിഷങ്ങള്‍ നിന്നില്‍ കുത്തിവെച്ച വേദനയുടെ
നിസഹയാവസ്ഥക്ക് ഒരു വര്‍ഷം ...
നിന്നെ മൂടിയ ഇരുളിന് ശക്തി കൂടുന്നു
നിഴലിച്ച സൂര്യ കിരണങ്ങളും
നീല വിരിയിട്ടു വന്ന നിലാ വെളിച്ചവും
നിന്നെ കണ്ടില്ലെന്നു നടിച്ചു; പുഞ്ചിരിക്കുന്നു
നിറം ചാര്‍ത്തിയ സ്വപ്‌നങ്ങള്‍ അമ്മയുടെ മനസ്സില്‍
നിലം പതിച്ചു പോയ ദിനങ്ങള്‍ അച്ഛന്റെ ഓര്‍മ്മയില്‍
നിശബ്ദമായി ആരോടോ അരിശം കാണിക്കുന്ന ചേട്ടനും
നിന്റെ ഓര്‍മ്മയുടെ ചൂടില്‍ വെന്തുരുകുന്നു ...
നിലവിളിക്കാന്‍ ആവാതെ നിലത്ത് വീണു;
നിശബ്ദമായി തേങ്ങിയപ്പോഴും;
നിയമം നിന്നില്‍ ദയയില്ലാതെ അലറി.
നിരത്തുകള്‍ നിനക്കായ് മെഴുകുതിരി കൊളുത്തി ...
നികായം നിന്നെ വിട്ടു പോയപ്പോഴും
നികാമനങ്ങള്‍ ഒരു കൂട്ടം തലയില്‍ വെച്ചപോഴും;
നികുഞ്ചിതമാം നിയമങ്ങള്‍ നിന്‍റെ;
നികുഞ്ജം കണ്ടില്ലെന്നു നടിപ്പതെന്തേ ??
Thursday, December 5, 2013
മോഹഭംഗങ്ങള്‍
എന്‍റെ സ്വപ്നങ്ങള്‍ക്ക്
കൂട്ടായി നില്‍ക്കുമെങ്കില്‍
പറയാതെ പോയോരാ വാക്കുകള്‍
ഞാനെന്‍ ജീവ രക്തത്തില്‍
ആലേഖനം ചെയ്യാം..
എന്നിലേക്കെത്തുന്ന നാള്‍
വായിക്കുവാന്‍, പ്രിയനെ,
ഒരു ചുടു നിശ്വാസത്തിന്‍
അരികിലായ് ഞാനുണ്ടാവും.
നിന്‍റെ പുഞ്ചിരിപ്പൂക്കള്‍ കാത്തിരുന്നെന്‍
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പറയാത്ത മൊഴികള്‍ക്ക്
കാതോര്‍ത്ത്; കാലം പോയതറിയാതെ
ഇന്നുഞാന്‍ മാത്രമായി.
ആമുഖം കാണാന്‍ കൊതിക്കുമീ
നയനങ്ങള്‍ തമസിന്‍ വിലാപകാവ്യത്തില്‍ അലിഞ്ഞിതല്ലാതായി.
നിന്‍റെ വരവിനായി
കാത്തിരുന്ന എന്‍ ജീവിതം
വെറും കാത്തിരിപ്പിന്‍ സമസ്യയായി.
ഹൃദയത്തില്‍ എരിയുന്ന
ഓര്‍മ്മകള്‍ക്കൊരു കുളിര്‍ മഴയായ്
എന്നു വരുമെന്നറിയാതെ,
പറയാതെപോയൊരു വാക്കുകള്‍;
ഒരു കനലായ് എന്നില്‍
എരിഞ്ഞടങ്ങി.
നിന്നില്‍ അലിയാന്‍ കൊതിച്ച്,
ഞാന്‍ ഒരു മഴയായി പെയ്തിറങ്ങി.
ഇനി ഞാനുറങ്ങട്ടെ,
ഉണരാന്‍ കൊതിക്കാതെ;
പാഴ് സ്വപ്നങ്ങള്‍ വിരിച്ചിട്ട
ശയ്യയില്‍......... ...
Saturday, November 23, 2013
ഒരു ജന്മം എനിക്കായി ..
നിന്‍റെ മൌനത്തില്‍ ഒളിപ്പിച്ച
വാക്കുകള്‍ തേടി ഞാന്‍ അലഞ്ഞു
പിന്നീട് നിന്‍റെ മൌനം എന്നെ
വാചാലയാക്കിയതും ഞാന്‍ അറിഞ്ഞു
പ്രഭാതം പൂത്ത ദിനങ്ങളില്‍ നിന്നിലേക്ക്
ഇനിയുള്ള ദൂരം ഞാന്‍ അറിയുന്നു
നീ തന്ന പൂക്കള്‍ കോണ്ട്
ഒരു വസന്തം ഞാന്‍ തീര്‍ത്തു
നീ തന്ന കിനാക്കള്‍ കോണ്ട്
ഒരു ലോകവും ഞാന്‍ തീര്‍ത്തു
നിന്‍റെ ഓരോ വാക്കിന്‍ ചുവട്ടിലും
നീറും നൊമ്പ'ര കഥ ഞാനറിഞ്ഞു
മഴ കൊണ്ട് വാടാത്ത പൂക്കള്‍
അതിലൊരു പൂവായി ഞാനും
എന്‍ സ്വപ്നവും ... പ്രിയനേ
ഒരു ജന്മം ഇനിയും എനിക്കായി ...
Monday, November 11, 2013
പെയ്തൊഴിയും പരിഭവങ്ങള്‍
ഇണങ്ങുവാന്‍ നാമെത്ര കാത്തിരുന്നു
ഇഷ്ടത്തിന്‍ കനവെത്ര നെയ്യതിരുന്നു
ഇരു മെയ്യും പിരിയാതെ നാമിരുന്നു
ഇരു മനവും ഒന്നായി ചേര്‍ന്നിരുന്നു ...
കണ്ണേറും നാവേറും നാം ഭയന്നു
കാതോട് കാതോരം നാം കഥ പറഞ്ഞു
കൈവിട്ടു നീ എന്നില്‍ നിന്നകന്നു
കാരണം കാണാതെ ഞാനുഴന്നു ...
ഉള്ള് പറിച്ചു ഞാന്‍ തന്നതാണ്
ഉള്ളത് ഞാനന്നേ പറഞ്ഞതാണ്
ഉയിരും കൊണ്ടെന്നോ നീ പോയതാണ്
ഉടലുരുകും ഉഷ്ണത്തില്‍ ഞാനേകയാണ് ...
കൂട്ട് പിരിച്ചവര്‍ക്കൊന്നുമില്ല
കൂട്ടി ഇണക്കാനിന്നാരുമില്ല
കൂട്ടിനെനിക്കെന്‍റെ പ്രാണനില്ല
കാത്തു കരഞ്ഞിന്നു കാഴ്ചയില്ല ...
നീ തന്ന സ്നേഹമേ ഉള്ളിലുള്ളൂ
നിന്‍ വര്‍ണ്ണ ചിത്രമേ നെഞ്ചിലുള്ളൂ
നിന്‍ കാലൊച്ച കാതോര്‍ത്തുറങ്ങാറുള്ളൂ
നീ പോയ വഴി നോക്കി ഉണരാറുള്ളു ...
മറു വാക്ക് കാത്തു നില്‍ക്കാതെ
മറുപടി ഒന്നും ചൊല്ലിടാതെ
മറയുന്നു നീയെന്‍ കണ്ണിര്‍ക്കടലില്‍
മായാത്തോരോര്‍മ്മയായി നീ എന്നില്‍ ...
Tuesday, October 29, 2013
പെയ്യാന്‍ മറന്ന മേഘങ്ങള്‍
കാണാതെയേറെക്കഴിഞ്ഞാല്‍
കണ്ണുകള്‍ക്കെന്തു മോഹം
കേള്‍ക്കാതെയേറെയിരുന്നാല്‍
കാതുകള്‍ക്കെന്തു ദാഹം
ഉദിക്കുമ്പോളര്‍ക്കനെന്തു ചന്തം
സുവര്‍ണ്ണശോഭയാല്‍ പ്രഭാപൂരിതം
അസ്‌തമനസൂരൃന്‍റെ കിരണങ്ങള്‍
കൊണ്ട്ചാരുതയാര്‍ന്ന കനകകാന്തി
നൈമിഷികമെന്നോതി അരുണന്‍
ചിരിതൂകി വിലസിനില്‍പ്പൂ
മങ്ങുന്നൂ എന്നുടെ വര്‍ണ്ണശോഭ
പോകുന്നു ഞാനന്ധകാരത്തിലേക്കായ് ...
അലയടിച്ചാര്‍ത്തിരമ്പും സാഗരമേ
എന്തേ നീയിന്നിത്ര ശാന്തയായ്
പനിനീര്‍പ്പൂവിന്‍ പരിമളം പരത്തി
ഒരുനനുത്തതെന്നലായ് നീയരികിലണഞ്ഞപ്പോള്‍
അസ്വസ്തമാമെന്‍ മനസ്സിന്‍റെയുള്ളില്‍
ഭാവനാ മയൂരം നൃത്തമാടി
മങ്ങി മരവിച്ചു മയങ്ങിക്കിടന്നോരേന്‍
സ്വപ്‌നങ്ങള്‍ ആലസ്യംവിട്ടുണര്‍ന്നെഴുന്നേറ്റിട്ട-
അന്നുതൊട്ടിന്നോളം വിഘ്‌നങ്ങളില്ലാതെ
എന്നില്‍ ഭാവനാഗംഗയൊഴുകീടുന്നു ...
എന്നിലുറങ്ങുന്ന എന്നിലേയെന്നേ
തട്ടിയുണര്‍ത്തിയ പൂങ്കുയിലേ
സ്വാഗതമോതുന്നു നിന്നെ ഞാനെന്നുടെ
ഭാവനാലോകത്തിനുണര്‍ത്തുപാട്ടായ്
നിന്നുടെ മേനിതന്‍ നോവുകള്‍
എന്‍ഹ്യദയത്തിനേറ്റ മുറിവുകള്‍
നിന്‍റെ മനസ്സിന്‍റെ വേദന എനിക്കുതീരാത്തയാദന
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍
വെണ്‍മയാം ജീവിതം നിന്‍റെ കരങ്ങളില്‍ ...
Thursday, October 24, 2013
നീലാംബരി നീയെത്ര ധന്യ
നിന്‍ മൊഴികളെക്കാള്‍ എത്രെയോ,
വാചാലമാണ് നിന്‍ മൌനം
നിന്‍ വദനത്തിന്‍ പ്രഭയില്‍
ദര്‍ശിക്കുന്നു ഉദയ സൂര്യകിരണങ്ങള്‍
പേടമാനിന്‍ വടിവൊത്ത നിന്‍ മിഴികള്‍
കനിഞ്ഞു നല്‍കിയതാരാണ് ...??
മിഴികളിലൊളിപ്പിച്ച നിന്‍ മൌനം
എന്‍റെ ഹൃദയത്തില്‍ കണ്ടുവല്ലോ!
എന്തോ, പറയാതെ പറയാന്‍
വെമ്പുന്ന നിന്‍ മാനസം
വാക്കുകളില്‍ കൊഴിയാതെ
അധര വാതില്‍പ്പടിയില്‍
അറച്ചങ്ങു നില്‍ക്കുന്നുവോ ...??
നിന്‍റെ വാചാലതയില്‍ രാവും പകലും
വഴിമാറിയപ്പോള്‍, നിന്നിലെ മൌനം
സന്ധ്യയെ നോക്കി കവിത കുറിച്ചുവോ ...??
തുളസിക്കതിരില ചൂടിയ
നനുത്ത കാര്‍കൂന്തലും
ഈറന്‍ മുടിയിഴകളില്‍ നിന്നും
ഇറ്റിറ്റു വിഴുമാ നീര്‍ത്തുള്ളികളും
ഒരിറ്റു ചന്ദനം നെറ്റിയില്‍ ചാര്‍ത്തി
അഷ്ട്ടപതി താളത്തില്‍ ലയിച്ചു
മിഴി കൂമ്പിയ നീയോ നീലാംബരി...
സുതാര്യ സുന്ദര ഹൃദയം സുസ്മിതത്താല്‍
പോഴിയുമധരം സുരഭില സൂര്യ വന്ദനം
സുമുഖീ നീലാംബരി നീയെത്ര ധന്യ ...!!
Tuesday, October 22, 2013
ശവപ്പറമ്പിലെ പൂവ്
പുലരിമഞ്ഞില്‍ പൂത്ത പൂവാണ് ഞാന്‍ ...
ഈ ശവപ്പറമ്പില്‍ ആരും കാണാതെ
ആരോരുമറിയാതെ ഞാനും എന്‍ കിനാക്കളും
എനിക്ക് കൂട്ടായി ആത്മാക്കളും കുറ്റിച്ചെടികളും
മഞ്ഞിന്‍ കുളിര്‍മ്മയും പകലിന്‍റെ ചൂടും
രാവിന്‍റെ ഭീതിയും മാത്രം വന്നു പോയി
പലര്‍ ഇവിടെ മരണത്തിന്‍റെ ഭാണ്ഡവും പേറി നിന്നു
ഞാന്‍ ഒരു നഷ്ട സ്വപ്നത്തിന്‍ കഥയുമായി
ഇരവും പകലും കടന്നു പോയി
ഒരിറ്റു സ്നേഹം കൊതിച്ചയെന്‍-
ഹൃദയത്തെയാരാരും കണ്ടതില്ല
എങ്കിലും ഞാന്‍ ചിരി തൂകി നിന്നു
ആരോരുമറിയാതെ കണ്ണുനീര്‍ പൊഴിച്ചു ഞാന്‍
മരണത്തിന്‍ കാറ്റേറ്റ് തളര്‍ന്ന എന്‍ ഇതളുകള്‍
ഒരിറ്റു സ്നേഹത്തിനായി കൊതിക്കവേ
വിരസത ദിനങ്ങളായി കടന്നു പോകുമ്പോള്‍
ഒരു നാള്‍ മേഘങ്ങള്‍ സ്വപ്നങ്ങളുമായി പറന്നു വന്നു
പൂമ്പാറ്റകള്‍ എന്നിലെ തേന്‍കുടിച്ചു എന്നെ തലോടി
ഇളം തെന്നല്‍ വീണ്ടും എന്നില്‍ തളിര്‍ത്തു
സ്വപനങ്ങളെന്നറിയാതെ ആശിച്ചുപോയി ഞാന്‍
ഈ വസന്തം അവസാനിക്കാതിരുന്നുവെങ്കില്‍
എങ്കിലും അറിയുന്നു, പൂവാണ് ഞാന്‍
ചാവുഗന്ധം ചുമന്നു നില്‍ക്കുന്ന
ശവപ്പറമ്പിലെ ശവംനാറി പൂവ് ...
Monday, October 21, 2013
അവ്യക്തം
തെളിയാത്ത ചിത്രമായ് മനസ്സിലെത്തി
മിഴിവാര്‍ന്ന രൂപമായ് മുന്നിലെത്തി
മിഴിയടച്ചൊന്നു തുറക്കും മുന്‍മ്പേ
ഒരുവാക്കും മിണ്‍ടാതെ നടന്നകന്നോ നീ ...?
മാരിവില്ലിന്‍റെ സപ്‌ത വര്‍ണ്ണങ്ങള്‍
വാനിടത്തില്‍ ക്ഷണിക നേരമല്ലോ
മായാതെ മാനത്തു നില്‍ക്കും പോലെവന്നു
ചേര്‍ന്നങ്ങണയുമുമ്പേ ഓടിയൊളിച്ചതെങ്ങോ നീ …?
നേരമേറെ കാത്തു നിന്നു ഞാന്‍
ആര്‍ക്കനങ്ങു അഴിയില്‍ മുങ്ങിതാണ
നേരവും കഴിഞ്ഞു വീഥിയില്‍
ഇരുള്‍മൂടുവോളം കാത്തുനിന്നു ...
കത്തിതീര്‍ന്ന പകലുകള്‍ സന്ധ്യകള്‍ക്ക്
വഴി മാറിയ വേളയില്‍ കാണുവാനേറെ
കൊതിച്ച നേരത്ത് നിയങ്ങ് അകന്നുപോയെന്‍
ഓര്‍മ്മകളില്‍ പുലര്‍മഞ്ഞു വീണുടഞ്ഞ പോലെ ...
നിന്‍റെ സാമിപ്യം ഏറെ ഞാനിഷ്‌ട പ്പെടുന്നു
നീയെന്‍ചാരേ വരാതിരിക്കുമ്പോള്‍
കുളിര്‍തെന്നലിനുപോലും ഉഷ്ണത്തിന്‍റെ തീക്ഷണത
നറുമൊഴികള്‍ക്കു പോലും നോവിന്‍റെ നീറ്റല്‍ ....
വാസനയില്ലാത്ത കുസുമമോ ...
ശ്രുതിയേതുമില്ലാ സംഗീതമോ ....
പൂക്കള്‍വിടരാത്ത പാഴ്‌മരമോ ...
അഹന്തയെന്ന വാക്കിന്‍റെ പര്യയായമോ നീ ...?
Wednesday, October 9, 2013
ഭോപ്പാല്‍
ഞാന്‍ ഭോപ്പാലിലെ സ്ത്രീ ...
പെറ്റിടാത്ത , പേറിടാത്ത ഭോപ്പാലിലെ സ്ത്രീ
ഒര്‍ക്കുന്നു ഞാനാ ഇരുണ്ട രാത്രിയെ
രാത്രി മയക്കത്തിലെപ്പോഴോ
ഉയര്‍ന്നു പൊങ്ങി വിഷപ്പുക
ഞെട്ടിയുണര്‍ന്നു ഞാന്‍.ചുറ്റും കണ്ണോടിച്ചു
കണ്‍കളില്‍ കാരമുളകിന്‍ നീറ്റലും
നിശ്വാസത്തിലഗ്നിയുമെരിഞ്ഞു
ചുറ്റുമെന്തെന്നറിയാതെ വാകീറീ
ചോരനിറമുള്ള കുഞ്ഞുങ്ങള്‍
കത്താത്ത വഴിവിളക്കിന്‍ രോദനം
കേള്‍ക്കാതെയലറിയോടിത്തളര്‍ന്നുവീണു
പാതി ചത്തജന്മങ്ങള്‍
നേരംപുലര്‍ന്നു കിളി നാദമില്ലാതെ
ഛര്‍ദ്ദിയും ചോരയുമൊഴുകി
പുഴയായി ഭവിച്ചതില്‍
വീര്‍ത്തുപൊങ്ങി ഭോപ്പാല്‍
യക്ഷികള്‍ പാര്‍ക്കും കരിമ്പന
കൂട്ടങ്ങള്‍ക്കിടയിലൂടോടിയും
ചാടിയുംചിറകടിച്ചുമെത്തി
രക്ത നേത്രങ്ങള്‍ ഉള്ള കാലന്‍ കഴുകന്‍മാര്‍
കൊത്തിയും മാന്തിയയും ഉന്മാദ
നൃത്തമാടീ കരിംമ്പരുന്തുകള്‍ ...
ചീയാനൊരുങ്ങും ദേഹങ്ങള്‍ക്കിയിലൂടെ-
വിടെയൊക്കെയോ ഞരങ്ങിയും മൂളിയും
ഹസ്തമിളക്കി കേണു ദാഹംകാമിച്ച ദുര്‍ ദേഹങ്ങള്‍
ഭോപ്പാലെരിഞ്ഞമര്‍ന്നു ചുറ്റും ചുടലക്കളങ്ങള്‍ പിറന്നു
മാംസം കത്തും തലനാരുകള്‍പുകയും ദുര്‍ഗന്ധംപരന്നു
ഭോപ്പാലിന്നൊരുദ്യാനം കണ്ണില്ലാത്തോര്‍ കാതില്ലാത്തോര്‍
ആനത്തലയും ചെറുമുടലുമുള്ളോര്‍
കൌമാരത്തിലെപ്പഴൊ ആര്‍ത്തവമസ്തമിച്ചോര്‍
പാര്‍ക്കും പാഴ്ജന്മങ്ങള്‍ ജനിക്കുമൊരുദ്യാനം.
(ഇതും അജയ് യുടെ കവിത , വേറിട്ട ഒരു സൃഷ്ടി.)
Friday, September 27, 2013
ഋതുസംഹാരം.
“ഋതുസംഹാരം” മഹാകവി കാളിദാസന്‍റെതായി കരുതപ്പെടുന്ന ഒരു ലഘുകാവ്യമാണ്. ഋതുപരിവര്‍ത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്‍റെ ഉള്ളടക്കം.
ഭാരതീയ പശ്ചാത്തലത്തിലുള്ള ആറു കാലങ്ങളായ ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം, വസന്തം എന്നിവകളെ കാമുകന്‍ കാമുകിക്ക് വര്‍ണ്ണിച്ചു കൊടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഒരോ ഋതുവിനും ഒന്ന് എന്ന കണക്കില്‍ ഗ്രീഷ്മവര്‍ണ്ണനം, വര്‍ഷവര്‍ണ്ണനം, ശരദ്വര്‍ണ്ണനം, ഹേമന്തവര്‍ണ്ണനം, ശിശിരവര്‍ണ്ണനം, വസന്തവര്‍ണ്ണനം എന്നിങ്ങനെ ആറു സര്‍ഗ്ഗളുണ്ട് ഈ കാവ്യത്തില്‍. ഋതുപരിവര്‍ത്തനം സ്ത്രീപുരുഷന്മാരുടെ ചേതോവികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും കാമുകീ കാമുകന്മാരുടെ സല്ലാപകേളികള്‍ക്ക് ഏതൊക്കെ മട്ടില്‍ അവസരമൊരുക്കുന്നുവെന്നും വിവരിക്കുന്ന ഈ കാവ്യം ശൃംഗാരരസ പ്രാധാനമാണ്.
<< ഗ്രീഷ്മവര്‍ണ്ണനം >>
കാമിനിമാര്‍ രാവുകളില്‍ വെണ്മാടങ്ങളില്‍
എത്തി സുഖമായി ഉറങ്ങുന്നു
അവരുടെ മുഖദര്‍ശനത്തില്‍ നാണം
പൊറുക്കാനാവാത്തതിനാല്‍
ചന്ദ്രന്‍റെ മുഖം വിളറി വിവര്‍ണ്ണമാകുന്നു.
<< വര്‍ഷവര്‍ണ്ണനം >>
മഴവില്ല്, മിന്നല്‍ക്കോടി,
ഇവ ആഭരണങ്ങളായ മേഘങ്ങള്‍,
മനോഹരമായ കുണ്ഡലം, അരഞ്ഞാണം
ഇവയോടുകൂടിയ സുന്ദരാംഗിമാരെപ്പോലെ
വിരഹദുഃഖിതരുടെ ഹൃദയം ഹരിക്കുന്നു.
<< ശരദ്വര്‍ണ്ണനം >>
രാത്രി കുമാരിയെപ്പോലെ നാള്‍ക്കുനാള്‍ വളര്‍ന്നു.
അവര്‍ നക്ഷത്രജാലമാകുന്ന സുവര്‍ണ്ണഭൂഷകള്‍ അണിഞ്ഞു.
മഴമുകിലിന്‍റെ മൂടുപടം നീക്കി നറുതിങ്കള്‍ വദനത്തില്‍
പുഞ്ചിരി വിരിഞ്ഞു തൂവെണ്ണിലാവാകുന്ന പട്ടുചേലയുടുത്തു.
<< ഹേമന്തവര്‍ണ്ണനം >>
ഒരു യുവസുന്ദരി പ്രഭാതത്തില്‍ കരത്തില്‍ പിടിച്ച
വാല്‍ക്കണ്ണാടിയില്‍ നോക്കി വദനത്തില്‍ ചായങ്ങള്‍ അണിയുന്നു
കാന്തന്‍ നുകര്‍ന്നപ്പോള്‍ പല്ലുപതിഞ്ഞു പോറല്‍
പറ്റിയ ചുവന്ന അധരങ്ങള്‍ വലിച്ചുനോക്കുന്നു.
<< ശിശിരവര്‍ണ്ണനം >>
താംബൂലം, കളഭലേപനങ്ങള്‍ ഇവയേന്തി
പുഷ്പാസവത്താല്‍ മുഖം ഗന്ധഭരിതമാക്കി
അകില്‍ധൂമപരിമളം നിറയുന്ന കിടപ്പറകളിലേയ്ക്ക്
കാമിനിമാര്‍ സമുത്സുകരായി കടന്നുചെന്നുന്നു.
<< വസന്തവര്‍ണ്ണനം >>
തേന്‍ മാവിന്‍റെ ആസവും മോന്തി
മദം പിടിച്ച ഇണയില്‍ രാഗം വളര്‍ന്ന
ആണ്‍ കുയിലുകള്‍ ചുംബനം നല്‍കുമ്പോള്‍,
ചാടുവാക്യങ്ങള്‍ മുരണ്ട് താമരപ്പൂവില്‍
വണ്ട് ഇണയ്ക്ക് പ്രിയമരുളുന്നു.
Wednesday, September 25, 2013
നള ദമയന്തി (കഥ)
വിദര്‍ ഭരാജ്യത്തെ രാജാവായിരുന്നു ഭീമന്‍. ദീര്‍ഘകാലം സന്താനഭാഗ്യമില്ലാതിരുന്ന ഭീമരാജാവിന്‍റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ദമനന്‍ എന്ന മഹര്‍ഷി എത്തുകയും രാജാവിന്‍റെ സത്കാരത്തിലും ധര്‍മനിഷ്ഠയിലും സന്തുഷ്ടനായ മഹര്‍ഷി സന്താനഭാഗ്യമുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. രാജാവിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇവര്‍ക്ക് ദമന്‍, ദാന്തന്‍, ദമനന്‍, ദമയന്തി എന്നിങ്ങനെ പേര് നല്കി. രൂപസൗഭാഗ്യത്താലും അനന്യമായ ഭാവൗത്കൃഷ്ട്യത്താലും ദമയന്തി ദേവന്മാരെപ്പോലും ആകര്‍ഷിച്ചു.
ഈ കാലത്തുതന്നെ നിഷധരാജ്യത്തെ രാജാവായ വീരസേനന് നളന്‍ എന്ന ധര്‍മിഷ്ഠനും അതുല്യ പ്രതിഭാധനനുമായ പുത്രനുണ്ടായിരുന്നു. ഒരിക്കല്‍ നളന്‍റെ സമീപത്തെത്തിയ രാജഹംസങ്ങള്‍ ദമയന്തിയുടെ ഗുണഗണങ്ങളെക്കുറിച്ച് നളനോട് പറയുകയുണ്ടായി. ഈ ഹംസങ്ങള്‍തന്നെ നളന്‍റെ ഗുണഗണങ്ങളെക്കുറിച്ച് ദമയന്തിയോടും പറയുകയും അവര്‍ തമ്മില്‍ അനുരാഗബദ്ധരാവുകയും ചെയ്തു.
ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും ഇന്ദ്രന്‍, വരുണന്‍, അഗ്നി, യമന്‍ എന്നീ ദേവന്മാരും എത്തിച്ചേര്‍ന്നു. നളന്‍റെ വ്യക്തിത്വം മനസ്സിലാക്കിയ ദേവന്മാര്‍ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി തങ്ങള്‍ ദമയന്തിയെ പത്നിയായി ലഭിക്കാനാഗ്രഹിക്കുന്നതായി നളന്‍തന്നെ ദമയന്തിയെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു. ദേവന്മാര്‍ നല്കിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളന്‍ അന്തഃപുരത്തില്‍ പ്രവേശിച്ച് ദമയന്തിയോട് ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താന്‍ നളനെയാണ് വരിക്കുന്നത് എന്ന തീരുമാനം അറിയിച്ചു. സ്വയംവര സദസ്സില്‍ നാലുദേവന്മാരും നളന്‍റെ സമീപം നളന്‍റെ അതേ രൂപത്തില്‍ പ്രത്യക്ഷരായി. യഥാര്‍ഥ നളനെ തിരിച്ചറിയാന്‍ ദേവന്മാര്‍ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോടു പ്രാര്‍ഥിച്ചപ്പോള്‍ ദമയന്തിയുടെ സ്വഭാവ മഹിമയില്‍ സന്തുഷ്ടരായ ദേവന്മാര്‍ അവരവരുടെ രൂപം സ്വീകരിക്കുകയും നളനെയും ദമയന്തിയെയും അനുഗ്രഹിക്കുകയും അനേകം വരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്തു.
നളദമയന്തീ വിവാഹത്തിനുശേഷം ദേവലോകത്തേക്കു പോയ ദേവന്മാര്‍ മാര്‍ഗ്ഗമധ്യേ കലിയെയും ദ്വാപരനെയും കണ്ടുമുട്ടി. ദമയന്തീസ്വയംവരത്തിനു തിരിച്ചതായിരുന്നു ഇരുവരും. ദമയന്തി നളനെ വരിച്ചതറിഞ്ഞ് കുപിതരായ അവര്‍ നളദമയന്തിമാരെ വേര്‍പിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്‍റെ സഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ നളന്‍റെ രാജ്യം പുഷ്കരനു സ്വന്തമാക്കി നല്കി. ഗത്യന്തരമില്ലാതെ നളന്‍ ദമയന്തിയുമൊത്ത് വനത്തില്‍ പോയി. നളന്‍റെ തോല്‍വി കണ്ട ദമയന്തി തേരാളിയായ വാല്‍ഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനെയും പുത്രിയായ ഇന്ദ്രസേനയെയും വിദര്‍ഭ രാജധാനിയിലെത്തിച്ചിരുന്നു.
കാട്ടില്‍ അലഞ്ഞുനടന്ന നളദമയന്തിമാര്‍ അത്യന്തം പരിക്ഷീണരായി. ദമയന്തി ക്ഷീണംമൂലം ഉറങ്ങിക്കിടക്കുമ്പോള്‍ കലിബാധിതനായ നളന്‍ ദമയന്തിയെ ഉപേക്ഷിച്ചിട്ട് വനത്തിന്‍റെ ഉള്ളിലേക്കു പോയി. ഉറക്കമുണര്‍ന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു. ഈ സമയം ഒരു പെരുമ്പാമ്പ് ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളന്‍ രക്ഷിച്ചു. എന്നാല്‍ കാട്ടാളന്‍ ദമയന്തിയെ തന്‍റെ പത്നിയാകുന്നതിനു നിര്‍ബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോള്‍ ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റു മാര്‍ഗ്ഗമില്ലാതെ ദമയന്തി കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.
വനത്തില്‍ അനന്യശരണയായി നടന്ന ദമയന്തി അതുവഴി കടന്നുപോയ ഒരു കച്ചവട സംഘത്തെ കണ്ട് അവരോടൊപ്പം യാത്രയായി. അവര്‍ ദമയന്തിയെ ചേദിരാജ്യത്തെത്തിച്ചു. മലിനവേഷത്തോടെ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ട ദമയന്തിയെ ചേദി രാജാവിന്‍റെ രാജ്ഞി കൊട്ടാരത്തിലേക്കു വരുത്തുകയും അവിടെ അഭയം നല്കുകയും ചെയ്തു. എന്നാല്‍ ദമയന്തി താന്‍ ആരാണെന്ന സത്യം അറിയിച്ചില്ല.
ദമയന്തിയെ ഉപേക്ഷിച്ചുപോയ നളന്‍ കാട്ടുതീയില്‍ നിന്ന് കാര്‍ക്കോടകന്‍ എന്ന നാഗരാജനെ രക്ഷിച്ചു. കാര്‍ക്കോടകന്‍റെ ദംശനത്താല്‍ നളന്‍ വിരൂപനായി. എന്നാല്‍ നളന്‍റെ വൈരൂപ്യം ആ സമയത്ത് ഒരു അനുഗ്രഹമാകുമെന്നും അയോധ്യാരാജാവായ ഋതുപര്‍ണന്‍റെ സാരഥിയായി ബാഹുകന്‍ എന്ന പേരില്‍ നളന്‍ കുറച്ചുനാള്‍ ജീവിച്ചശേഷം ദമയന്തിയുമായി പുനസ്സമാഗമമുണ്ടാകുമെന്നും നാഗരാജാവ് അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോള്‍ ധരിക്കുന്നതിന് ദിവ്യമായ രണ്ട് വസ്ത്രങ്ങള്‍ കാര്‍ക്കോടകന്‍ നളനു നല്കി. അയോധ്യാ രാജധാനിയിലെത്തിയ ബാഹുകന്‍ രാജാവായ ഋതുപര്‍ണന്‍റെ തേരാളിയായി കഴിഞ്ഞുകൂടി.
നളനെയും ദമയന്തിയെയും അന്വേഷിക്കുന്നതിന് വിദര്‍ഭരാജാവ് എല്ലാ ദേശത്തേക്കും അയച്ച ബ്രാഹ്മണരില്‍ ഒരാള്‍ ദമയന്തിയെ തിരിച്ചറിയുകയും ചേദിരാജാവിന്‍റെയും രാജ്ഞിയുടെയും അനുഗ്രഹാശിസ്സുകളോടെ ദമയന്തി വിദര്‍ഭരാജ്യത്തെത്തുകയും ചെയ്തു. നളനെ കണ്ടെത്താതെ തനിക്ക് ജീവിതം സാധ്യമല്ലെന്ന് ദമയന്തി പിതാവിനെ അറിയിച്ചു. നളനെ അന്വേഷിച്ചിരുന്ന ബ്രാഹ്മണരില്‍ പര്‍ണാദന്‍ എന്ന ബ്രാഹ്മണന്‍ താന്‍ അയോധ്യയില്‍വച്ച് ബാഹുകന്‍ എന്ന തേരാളിയെ കാണുകയും അയാള്‍ ദമയന്തിയെപ്പറ്റി പല കാര്യങ്ങളും അന്വേഷിക്കുകയും ചെയ്ത വിവരം വിദര്‍ഭരാജാവിനെ അറിയിച്ചു. ദമയന്തിയുടെ ആവശ്യപ്രകാരം, ദമയന്തിയുടെ രണ്ടാം സ്വയംവരം അടുത്ത ദിവസം നടക്കുന്നതായി ഋതുപര്‍ണനെ അറിയിക്കുന്നതിന് സുദേവന്‍ എന്ന ബ്രാഹ്മണനെ അയച്ചു. അത്രയും സമയംകൊണ്ട് നളനു മാത്രമേ തേര്‍ തെളിച്ച് വിദര്‍ഭരാജ്യത്ത് എത്താന്‍ സാധിക്കൂ എന്ന് ദമയന്തി മനസ്സിലാക്കിയിരുന്നു.
ഋതുപര്‍ണനുമൊത്ത് കൊട്ടാരത്തിലെത്തിയ ബാഹുകനെ ദമയന്തി തിരിച്ചറിയുകയും നളനെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു രണ്ടാം സ്വയംവരം എന്ന അസത്യം പറയേണ്ടിവന്നതെന്നറിയിക്കുകയും ചെയ്തു. ഈ സമയത്ത് 'ദമയന്തി നളനെ മാത്രമേ ചിന്തിച്ചിരുന്നുള്ളൂ'എന്ന് അശരീരി ഉണ്ടാവുകയും ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്യുകയുമുണ്ടായി. നളന്‍ നാഗരാജാവു നല്കിയ വസ്ത്രം ധരിച്ച് തന്‍റെ യഥാര്‍ഥ രൂപം നേടി. സൈന്യസമേതം നിഷധ രാജ്യത്തെത്തിയ നളന്‍ ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ തോല്പിച്ച് രാജ്യം സ്വന്തമാക്കി. എന്നാല്‍ പുഷ്കരനെ സുഹൃത്തായിത്തന്നെ പരിഗണിച്ചു.
Tuesday, September 24, 2013
സായൂജ്യംതേടി
ദര്‍ശനം കിട്ടുവാനേറേക്കാലമായ്
നിന്‍ തിരുനടയില്‍ കൈകൂപ്പി നില്‍പ്പു ഞാന്‍.
സ്‌നേഹംതുളുമ്പും നിന്‍ നീല നയനങ്ങള്‍
എന്നുടെ നേര്‍ക്കൊന്നു നോക്കുമെന്നാകില്‍
സായൂജ്യം നേടി ധന്യയാകുമീ ഞാന്‍.
ആഴിതന്‍ തിരകള്‍ തീരം ഒഴിഞ്ഞാലും
അര്‍ക്കന്‍റെ ചന്തമങ്ങാഴിയില്‍ പതിച്ചാലും
എന്നാരോമലേ നീ മാത്രമെന്തേ
അങ്ങകലെ അറച്ചങ്ങു നില്‍പ്പൂ!!
ഉള്ളിലൊളിപ്പിച്ചൊരു പ്രേമത്തിന്‍ ചിത്രം
മൂടലായിന്നു മങ്ങി കാണവേ,
ചെഞ്ചോര വര്‍ണ്ണത്തിന്നുള്ളിന്‍റെയുള്ളിലായ്
സ്‌നേഹത്തിന്‍ ഹരിതമാം താഴ്‌വരയോന്നുണ്ടല്ലോ!!
ഏതോ അരസികനാം നിന്നിണക്കിളിയുടെ
കര്‍ണ്ണകഠോരമാം ശബ്‌ദശകലങ്ങള്‍
നിന്നുടെ ജീവിതം പാഴ്‌മരമാക്കിയോ...??
മനതാരില്‍ തെളിയുന്ന മാരിവില്ലേ,
മായുന്നുവോ നീ മറയുന്നുവോ..
ആകാശനീലിമ മറയ്ക്കുവാനെത്തിയ
കാര്‍മുകില്‍ നിന്നെയും മാച്ചുവെന്നോ..???
ഞാനാകും കാറ്റിന്‍ ശക്‌തിയാല്‍
നി ദു:ഖ ബാഷ്‌പങ്ങള്‍ പൊഴിക്കവേ,
പോരട്ടെ ഞാനീക്ഷണം, നിന്നുടെ ചാരത്ത്
സ്വാന്തന മണമുള്ളോരു തെന്നലായ്...
Saturday, August 24, 2013
താജ്മഹല്‍
അകതാരില്‍ നിന്നൂര്‍ന്നു വരുന്നൊരു
ഉദാത്തമായ വികാരമല്ലോ സ്‌നേഹം ...
സത്യത്തിന്‍ സസ്യലതാദികള്‍ തഴുകിയ
നിസ്‌തുല സത്യമല്ലയോ പ്രണയം ...
അനശ്വര പ്രേമത്തിന്‍ അമൂര്‍ത്ത സൌധമേ
താജ്‌മഹലെന്ന സ്‌മൃതി കുടീരമേ ...
സത്യമാം പ്രേമത്തിന്‍ നിത്യസൌന്ദരൃമേ
വ്യത്യസ്‌തമായൊരു അത്ഭുതമല്ലയോ ...
പ്രാണ പ്രിയതമതന്‍ മധുരസ്‌മരണകള്‍
ശാശ്വതമായി എന്നെന്നുമോര്‍ക്കുവാന്‍ ...
ഷാജഹാന്‍ കെട്ടിപൊക്കിയ സൌധമേ
താജ്‌മഹലെന്ന വിശ്വവിഖ്യാതമേ
കറയറ്റഭംഗിതന്‍ കരവിരുതിനാല്‍
നിന്‍ ഹിത സാക്ഷാത്‌കാരത്തിനായ് ...
കൈമെയ്യ് മറന്നു സൃഷ്‌ട്ടിച്ച ശില്‌പിയെ
കരമതു ഛേദിച്ച ക്രൂരനല്ലേയോ നീ ...
ശില്‌പിയെക്കാളേറെ ശില്‍പ്പത്തെ സ്‌നേഹമോ
കവിയെക്കാളേറെ കവിതയെ പ്രേമമോ ...
സൃഷ്‌ടിനടത്തുവാന്‍ ശില്‌പി വേണ്ടന്നാണോ?
തൂലിക താനേ നിരങ്ങിയാലതു കവിതയായോ?
കലയെന്ന വാക്കിനര്‍ത്ഥമറിയുമോ ..??
എന്തിലും ,ഏതിലും ,എവിടെയും കലയുണ്‍ട് ...
വികാര, വിചാര, സ്വപ്നാനുഭൂതികളുടെ
ആവിഷ്ക്കാരമല്ലോ കലയും കലാകാരനും..!!
Friday, August 23, 2013
പ്രിയ കുസുമം
ഞാന്‍ മുകുന്ദന്‍ മേനോന്‍. ഒരു പ്രവാസിയാണ്. ചെര്‍പ്പുളശ്ശേരിയില്‍ ആണ് വീട്, അച്ഛന്‍, അമ്മ ,ഓപ്പോള്‍ ഇവര്‍ അടങ്ങുന്ന ഒരു കൊച്ചു കുടുംബം . അവിടെ ഇപ്പോള്‍ അവര്‍ക്കൊപ്പം എന്‍റെ സഹധര്‍മ്മിണിയായ നന്ദിനിയും, തീര്‍ത്ഥ മോളും ഉണ്ട്. നാട്ടിലെ സാമ്പത്തിക സ്ഥിതി മോശമായപ്പോള്‍, രണ്ടും കല്‍പ്പിച്ചു കടല്‍ കടന്നതാണ് ഞാന്‍.
ഇപ്പോള്‍ എല്ലാം കരക്കടുപ്പിച്ചുകൊണ്ട് വരുന്നു. അധികം വൈകാതെ ചെര്‍പ്പുളശ്ശേരിയിലേക്ക് മടക്കയാത്ര ഉണ്ട്. ഈ പ്രവാസ ജീവിതത്തിനിടയില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ നാട്ടിലേക്ക് വിളിക്കുമ്പോള്‍, നന്ദിനിയോടു പറയുക പതിവാണ്. അവളുടെ പ്രാരാബ്ദങ്ങള്‍ കേട്ടതിനു ശേഷം മാത്രമേ പറയാറുള്ളൂ.
അതുപോലെ ഞാന്‍ പറയാന്‍ പോവുന്ന ഈ കഥയും ആദ്യം അവളോടാണ് പറഞ്ഞത്.
അറബി നാട്ടില്‍ വെച്ച് എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥയാണ്.
എന്നെ പറ്റി പറയുകയാണെങ്കില്‍, കുറച്ചു സാഹിത്യവും , കലയും , അല്പസ്വല്പ്പം പാചകവും , സങ്കടം വന്നാല്‍ കരയാനും, ചിരിവന്നാല്‍ ഉള്ളുതുറന്നു ചിരിക്കാനും, സ്നേഹം തോന്നിയാല്‍ ഉള്ളുതുറന്നു സ്നേഹിക്കാനും , സൌന്ദര്യം കണ്ടാല്‍ ആസ്വദിക്കാനും , എന്താടാ എന്ന് ചോദിക്കുന്നവന്‍റെ മുന്നില്‍ ലുങ്കിമടക്കികുത്തി ഒരു തലേക്കെട്ടും കെട്ടി തന്‍റെടത്തോടെ ഇറങ്ങി ചെല്ലാന്‍ മടിയില്ലാത്തവനുമായ ഒരു തനി നാടന്‍ ചെര്‍പ്പുളശ്ശേരിക്കാരന്‍.
സൌദിയില്‍ ആണ് ഞാന്‍ ജോലി നോക്കുന്നത്, റിയാദില്‍ നിന്നും കുറേ ദൂരം ഉണ്ട് എന്റെ ജോലി സ്ഥലത്തേക്ക്. ഞാന്‍ ജോലി ചെയ്യുന്നത് ഒരു ആശുപത്രിയിലെ, വരവ് ചെലവു കണക്കു വിഭാഗത്തില്‍ കണക്കപിള്ളയായിട്ടാണ് . ഞാന്‍ ഇവിടെ വന്നിട്ട് ഒരു പന്ത്രണ്ട് വര്‍ഷത്തോളം ആയി കാണും. ഓഫീസ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഞാനാണ് പുറത്തു പോവുക.
ആയിടയ്ക്ക് ഒരു ദിവസം ഓഫീസ് ആവശ്യത്തിനായി ഞാന്‍ ബാങ്കില്‍ പോയി. ഇവിടെ ബാങ്കില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രികള്‍ക്കും പ്രത്യേകം, പ്രത്യേകം കൌണ്ടറുകള്‍ ആണുള്ളത്, സ്ത്രീകളുടെ കൌണ്ടറില്‍ പുരുഷന്‍മാര്‍ ചെല്ലാന്‍ പാടില്ല, അവിടെ സ്ത്രീകള്‍ ഇല്ലങ്കില്‍, പുരുഷന്മാരുടെ കൌണ്ടറില്‍ തിരക്കാണ് എങ്കില്‍ മാത്രം അവിടെ പോയി പണം അടക്കാം. അതാണ് ഇവിടത്തെ നിയമം.
ബാങ്കില്‍ കയറിയ ഞാന്‍ പതിവ്പോലെ മൊത്തത്തില്‍ ഒരു നയന വീക്ഷണം നടത്തി, ഞാന്‍ ഒരു കേരളിയന്‍ ആണേ; നമ്മുടെ തനതായ സ്വഭാവം മറക്കാന്‍ പാടില്ലല്ലോ. എന്റെ പറച്ചില്‍ കേട്ട് ഞാന്‍ വായനോട്ടം ശീലം ആക്കിയ ആളൊന്നുമല്ലകേട്ടോ! അവിടെ സ്ത്രീ കളുടെ നാലാമത്തെ കൌണ്ടറില്‍ ഒരു സുന്ദരി.
അല്ലാ വിടര്‍ന്ന ചെംമ്പനീര്‍ പൂവ്. അങ്ങനെ പറയുന്നതായിരിക്കും ശരി. പണം അടക്കുമ്പോഴും ഒക്കെ ഞാന്‍ അറിയാതെ; എന്നെ അനുസരിക്കാതെ എന്‍റെ കണ്ണുകള്‍ ആ പൂവിലേക്ക് പാളി പോയി. തിരികെ പോരുമ്പോഴും ഒരുനോട്ടം നോക്കാന്‍ ഞാന്‍ മറന്നില്ല, പക്ഷേ ആരും കാണുന്നില്ല എന്നുറപ്പക്കിയിട്ടാണ് നോക്കിയത്. കാരണം നമ്മുടെ കേരളം അല്ലല്ലോ, ഇത്. നോട്ടത്തില്‍ എന്തെങ്കിലും പിശക് തോന്നിയാല്‍ പിന്നെ നോക്കാന്‍ കണ്ണുകള്‍ വഹിക്കുന്ന തല ഉണ്ടാവില്ല അതാണ് ഇവിടുത്തെ നിയമം.
ഈ സുന്ദരിയെ കണ്ടതിനു ശേഷം , പിന്നിടുള്ള ദിവസങ്ങളില്‍ ബാങ്കില്‍ പോകാന്‍ എനിക്ക് ഒരുപാടു സന്തോഷം ആയിരുന്നു. ഒരു വാക്ക് പോലും മിണ്ടാത്ത , പേരറിയാത്ത , നാടറിയാത്ത ആ സുന്ദരി പൂവിനെ ദൂരെ നിന്നു കാണാന്‍, ഒരു പ്രത്യേക സുഖമായിരുന്നു.
എന്തായാലും നമ്മുടെ കേരളിയ പെണ്‍കുട്ടി അല്ലായിരുന്നു അവള്‍, വേറെ ഏതോ രാജ്യക്കാരി ആണ്. അവളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ബാങ്കില്‍ ആരായാന്‍ വഴി ഇല്ലാത്തതു തന്നെ; അറിയുവാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ തന്നെ കുഴിച്ചു മൂടി.
ബാങ്കില്‍ പോകുന്ന ദിവസങ്ങളിലെ സായാഹ്നങ്ങളില്‍, അവളുടെ ഓര്‍മകള്‍ എന്നും എന്‍റെ മനസില്‍ പറയാതെ വരുന്ന വിരുന്നുകാരി ആയിരുന്നു , എന്നും എനിക്ക് മുന്നില്‍ നിറങ്ങളാല്‍ ചാലിച്ചതായിരുന്നു അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ആ സമയങ്ങളില്‍ പലപ്പോഴും അറിയാതെ മസ്സില്‍ ചില ചപല വരികള്‍ മുളപൊട്ടാറുണ്ട്.
"അഴകാര്‍ന്ന നിലാവേ നിന്‍മടിത്തട്ടില്‍
വെയില്‍ കായുന്നു തിക്ത യൌവ്വനം
മിഴി തുറക്കുമീ പടവിലിപ്പൊഴും
കൂടെ വരികയെന്നു ചോദിച്ചുനില്‍പ്പൂ
ഞാനാ സ്വപ്നയാത്രികന്‍
നീ വരുകില്ലെന്നറിയാംമെങ്കിലും
വെയിലളന്നു ഞാന്‍
ദൂരക്കിനാവുകള്‍ കൂട്ടി വെയ്ക്കാം"
ഈ വരികള്‍ നന്ദിനിയുടെ അടുത്ത് ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ അവള്‍ പറയും: "മോള് കേള്‍ക്കണ്ടട്ടോ അച്ഛന്‍റെ പ്രണയ കവിത.. വയസ്സാന്‍ കാലത്ത്...!!"
"കുളിച്ചെതുന്ന ഓരോ രാവിനും
തണുപ്പിന്‍റെ നനുത്ത സുഗന്ധമായ്
ഒഴികിയെത്തും നദിയിലേറെ
കിനാവുകള്‍ തളിര്‍ക്കാത്ത ജലശാഖികള്‍
ഇലകള്‍ വീണ തൊടിയിലിപ്പൊഴും....."
അപ്പോള്‍ വീണ്ടും ഞാന്‍ എന്‍റെ നന്ദിനിക്കുവേണ്ടി ചൊല്ലും .
" മ്മം... മ്മം... " അവളുടെ മൂളല്‍ ഫോണിലൂടെ കേള്‍ക്കാം.
"ഹ..ഹ.. ഞാന്‍ ഒരു കവിയൊന്നും അല്ലാ നന്ദിനി, ഇതു നിന്‍റെ മുകുന്ദേട്ടന്‍റെ അനുസരണയില്ലാത്ത മനസ്സിന്‍റെ ഒരു വികൃതിയാണ്"
ഞാന്‍ ആ സൌന്ദര്യത്തേ ആസ്വദിക്കുന്നത് അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടിയാണ്. അല്ലാതെ സ്ത്രീ സൌന്ദര്യത്തേ ഒരു കാമഭാവത്തോടെ നോക്കി നില്‍ക്കാറില്ല. നല്ല ഭംഗിയുള്ള ഒരു കുഞ്ഞിനെ കണ്ടാല്‍ കവിളില്‍ ഒന്നുതട്ടിനിറഞ്ഞ മനസ്സോടെ 'മോളെ' അല്ലെങ്കില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂവിനു വേദനിക്കാതെ ഒരു ദീര്‍ഘ ശ്വാസത്തില്‍ അതിനെ ഒന്നു മണത്തുനോക്കുന്ന ഒരു പച്ചയായ് മനുഷ്യന്‍! അതായിരുന്നു ഞാന്‍; എന്നിലെ വികാരവും.
ഏകദേശം അഞ്ചു വര്‍ഷം ബാങ്കില്‍ പോവുകയും; ഈ സുന്ദരിയെ നോക്കി നില്‍ക്കുകയും ചെയ്യുന്ന പതിവ് ഒരു പിഴവും കൂടാതെ തന്നെ തുടര്‍ന്നു. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആ സുന്ദരിയോടോ, സുന്ദരി ഇങ്ങോട്ടോ ഒരു സംസാരവും ഉണ്ടായിട്ടില്ല.
വല്ലപ്പോഴും നുണക്കുഴികവിളിലെ ഒരു ചെറുപുഞ്ചിരി മാത്രം.
വല്ലപ്പോഴും നുണക്കുഴികവിളിലെ ഒരു ചെറുപുഞ്ചിരി മാത്രം.
ഒരു ദിവസം ഞാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ കൌണ്ടറില്‍ തിരക്കുണ്ടായിരുന്നു. ഞാന്‍ പുരുഷന്മാരുടെ കൌണ്ടറിലെ വരിയില്‍ നില്‍ക്കുമ്പോള്‍, അവിടെ ആ കൌണ്ടറില്‍ അവള്‍ ആരെയോ പ്രതീക്ഷിച്ചു നോക്കിനില്‍ക്കുന്നു. പണം അടച്ചു തിരിഞ്ഞു നോക്കിയ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. ഞാന്‍ മനസ്സില്‍ ആരാധിച്ചിരുന്ന ആ കുസുമം എനിക്ക് മുന്നില്‍ കൂടി ഒരു വീല്‍ ചെയറില്‍ ഉരുണ്ടു നീങ്ങുന്നു.
ആ കാഴ്ച കണ്ണില്‍ നിന്നു മറയും വരെ ചലനശേഷി നഷ്ട്ടപ്പെട്ടവനെ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അവള്‍ പ്രയര്‍ ഹാളിലേക്കാണ് പോയത് . അവള്‍ ഒരു മുസ്ലിം കുട്ടിയാണ്.
മനസ്സില്‍ തിങ്ങി നിന്ന വേദനയുമായി ഞാന്‍ ബാങ്കില്‍ നിന്നും ഇറങ്ങി. തിരികെ ഓഫീസില്‍ എത്തിയിട്ടും മനസ്സിന്‍റെ വിങ്ങല്‍ മാറിയില്ല. റൂമില്‍ എത്തിയപ്പോള്‍ കിടക്കയിലേക്ക് വീഴുകയായിരുന്നു ഞാന്‍.
ഞാന്‍ പോലും അറിയാതെ എന്‍റെ കണ്‍തടങ്ങള്‍ കരക്കവിഞ്ഞോഴുകി.
ഒരു കുടുംബം എനിക്ക് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ കുട്ടിയേ കൂട്ടത്തില്‍ കൂട്ടുമായിരുന്നു..., എന്‍റെ മനസ്സ് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. വീണ്ടും ഇവിടെ പുലരിയും സന്ധ്യയും മാറി വന്നു. ഞാന്‍ എന്‍റെ ജോലികളില്‍ മികവു പുലര്‍ത്തി. അങ്ങനെ ഒരു വര്‍ഷം കൂടി കടന്നു പോയി, ഇടക്കിടെ ഞാന്‍ ബാങ്കില്‍ പോകും. അവിടെ എന്‍റെ തലവട്ടം കാണുമ്പോള്‍ എത്ര തിരക്കില്‍ ആണ് എങ്കില്‍ കൂടി അവള്‍ ഒന്നു നോക്കും, ആ നുണക്കുഴി കവിളില്‍ ഒരു ചെറു പുഞ്ചിരി പൂവായി വിടര്‍ത്താന്‍ അവള്‍ മറക്കാറില്ല.
ഒരു കുടുംബം എനിക്ക് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ കുട്ടിയേ കൂട്ടത്തില്‍ കൂട്ടുമായിരുന്നു..., എന്‍റെ മനസ്സ് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. വീണ്ടും ഇവിടെ പുലരിയും സന്ധ്യയും മാറി വന്നു. ഞാന്‍ എന്‍റെ ജോലികളില്‍ മികവു പുലര്‍ത്തി. അങ്ങനെ ഒരു വര്‍ഷം കൂടി കടന്നു പോയി, ഇടക്കിടെ ഞാന്‍ ബാങ്കില്‍ പോകും. അവിടെ എന്‍റെ തലവട്ടം കാണുമ്പോള്‍ എത്ര തിരക്കില്‍ ആണ് എങ്കില്‍ കൂടി അവള്‍ ഒന്നു നോക്കും, ആ നുണക്കുഴി കവിളില്‍ ഒരു ചെറു പുഞ്ചിരി പൂവായി വിടര്‍ത്താന്‍ അവള്‍ മറക്കാറില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ അവള്‍ ഇരിക്കുന്ന കൌണ്ടറില്‍ അവളില്ല, മനസ്സൊന്നു വേദനിച്ചു. ആ മാസത്തില്‍ രണ്ടു തവണ ഞാന്‍ ഓഫീസി അവശ്യത്തിനല്ലാതെ തന്നെ ബാങ്കില്‍ കയറി. അപ്പോഴൊന്നും അവളെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.എന്‍റെ മനസ്സ് കടും മലയും ചുറ്റി ,അവള്‍
എവിടെ എന്നാ ഉത്തരത്തിനായി അലഞ്ഞു,
ആരോട് ചോദിക്കും ?? എന്ത് ചോദിക്കും?? അവളുടെ പേരു പോലും എനിക്കറിയില്ല .സ്വസ്ഥതയില്ലാത്ത മനസ്സുമായി ഞാന്‍ നന്ദിനിയെ വിളിച്ചു. വിവരം പറഞ്ഞപ്പോള്‍ , അവളുടെ മറുപടി : "മുകുന്ദേട്ടാ ചിലപ്പോള്‍ ആ കുട്ടി ലീവിനു അതിന്‍റെ നാട്ടില്‍ പോയതായിരിക്കും, ഏതു നാട്ടുകാരി ആണ് എന്ന് അറിയില്ലല്ലോ, ഏട്ടന്‍ വിഷമിക്കണ്ട , ഇശ്ശി ദിവസം കഴിയുമ്പോള്‍ അവളിങ്ങു വരും,. ഈ മുകുന്ദേട്ടന്‍റെ ഒരു കാര്യം...!"
ആ ഉത്തരത്തിലും എന്‍റെ മനസ്സ് ശാന്തമായില്ല.
'എന്‍റെ മനസ്സേ നീ എന്തേ ഇങ്ങനെ' പല ആവര്‍ത്തി ഞാന്‍ എന്നോടുതന്നെ ചോദിച്ചു. മനസ്സല്ലേ കടിഞ്ഞാണ്‍ ഇല്ലാതെ ഓടാന്‍ ചിന്തകള്‍ക്കല്ലേ കഴിയൂ.
അതിനിടയില്‍ അവിചാരിതമായി എനിക്ക് ഒരിക്കല്‍ കൂടി ആ മാസം തന്നെ ബാങ്കില്‍ പോകണ്ടാതായി വന്നു. അന്ന് ഞാന്‍ ചെല്ലുമ്പോള്‍ ആ സീറ്റില്‍ മറ്റൊരു കുട്ടി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
എന്‍റെ അനുസരണയില്ലാത്ത മനസ്സ് വീണ്ടു പല ചോദ്യങ്ങളിലൂടെയും , ഉത്തരങ്ങളിലൂടെയും ദിശ അറിയാതെ പായാന്‍ തുടങ്ങി. അന്നു ബാങ്കില്‍ തിരക്ക് കുറവായിരുന്നു, സൌഹൃദ സംഭാഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഞങ്ങള്‍ കൂടെക്കൂടെ കാണുന്നവര്‍ അല്ലേ.
കൌണ്ടറില്‍ ഇരിക്കുന്ന പയ്യനോട് രണ്ടും കല്‍പ്പിച്ചു ചോദിച്ചു. ആ കുസുമത്തെക്കുറിച്ച്.
"അയ്യോ..! അപ്പോള്‍ ചേട്ടന്‍ വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലേ ..??" അതിശയം കൊണ്ട് വിടന്നു പോയിരുന്നു എന്‍റെ കണ്ണുകള്‍.
എന്താണ് അവന്‍ പറയാന്‍ പോവുന്ന വിവരങ്ങള്‍.. എന്‍റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.
"ചേട്ടാ മൂന്നു ആഴ്ച മുന്‍മ്പ് അവള്‍ ബാങ്കിലേക്ക് വരും വഴി അവള്‍ സഞ്ചരിച്ച കാര്‍ ഒരു അപകടത്തില്‍പ്പെട്ടു, അപകടസ്ഥലത്തു വച്ചു തന്നെ അവളും ഡ്രൈവറും ...., ??"
"ചേട്ടാ ..ചേട്ടാ.., എന്താ ...എന്താ മിണ്ടാത്തെ.. എന്ത് പറ്റി ..??"
"അവളെ ചേട്ടന്‍ അറിയുമോ...........??" കൌണ്ടറിലെ പയ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്കായില്ല. എന്റെ മുന്നില്‍ ഇരുള്‍ പരക്കുന്നപോലെ തോന്നി.
എന്റെ അവസ്ഥ കണ്ടിട്ട് മലയാളിയായ അസിസ്റ്റന്റ് മാനേജര്‍ പുറത്തേക്കിറങ്ങി വന്നു.
" ഹലോ...ഹലോ മി. മുകുന്ദന്‍ മേനോന്‍, എന്ത് പറ്റിടോ തനിക്ക്? ആര്‍ യു ഓള്‍ റൈറ്റ് ?
"നത്തിംഗ് സര്‍....സോറി, ഐ അം ഓള്‍ റൈറ്റ് " മറുപടി പറഞ്ഞോപ്പിച്ചു.
മുന്നോട്ടു വേച്ചു വേച്ചു ഞാന്‍ ഇടറുന്ന പാദങ്ങളോടെ ചുട്ടുപൊള്ളുന്ന ആ നഗരത്തിലൂടെ നടന്നു നീങ്ങി.
എന്‍റെ കവിളിലൂടെ നിയന്ത്രണ വലയം ഭേദിച്ചു പെരുമഴച്ചാലുകള്‍ പോലെ ഒഴുകുന്ന കണ്ണുനീര്‍, അവള്‍ക്കു മുന്നില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
പ്രിയ കുസുമമേ നിനക്ക് വിട.... വിട...
എപ്പൊഴോ നാട്ടിലേക്ക് നന്ദിനിക്ക് ഒരു മെസ്സേജും അയച്ചു. 'നന്ദിനിക്കുട്ടി അവള്‍ ഇനി വരില്ല... ഒരിക്കലും...!!'
Subscribe to:
Posts (Atom)